Tuesday, February 20, 2018

അണികളെ... നിങ്ങൾ ക്യൂവിലാണ് ....



                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്    ഫൈസൽ    തിരിഞ്ഞു  നോക്കിയത്  .നാലഞ്ചു പേർക്ക് പിറകിലായി ജയകൃഷ്ണൻ."ഇവൻ  ഇവിടെയെത്തിയോ.." ദേഷ്യം ഇരച്ചു കയറിയ മുഖത്തോടെ അവൻ പിറുപിറുത്തു.ഒരു കൂട്ടുകാരനായല്ല കൂടെപ്പിറപ്പായാണ് അവനെ താൻ കരുതിയത് .പക്ഷേ ..അവൻ തന്നെ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല .

ഒരു പരുങ്ങലോടെ ജയകൃഷ്ണൻ ഫൈസലിന്റെ അടുത്തേക്ക് വന്നു."അളിയാ  സോറി  അപ്പോഴത്തെ  ഒരു  ദേഷ്യത്തിന് ...അവന്മാരൊക്കെ  പിരി  കേറ്റിയപ്പോ  ഞാൻ   അറിയാതെ  ചെയ്തു  പോയതാ ...."


"സാരമില്ലെടാ  ..എന്നാലും  ഒന്നാം ക്ലാസ് മുതൽ  നമ്മൾ  ഒരുമിച്ചു  പഠിച്ചതല്ലേ.ഒരുമിച്ച് നടന്നതല്ലേ.എന്നിട്ടും നിനക്ക്  എങ്ങനെ  തോന്നി ...?" ഉത്തരം പ്രതീക്ഷിച്ചില്ലെങ്കിലും ഫൈസൽ ദുർബലമായ ശബ്ദത്തിൽ ചോദിച്ചു." എന്നാലും.... നിനക്ക് എന്റെ മുഖത്തു വെട്ടുമ്പോൾ  കൈ പോലും  വിറച്ചില്ലേ ...ഹൊ ..അമ്പത്തൊന്നു വെട്ടുകൾ....ആലോചിക്കുമ്പോൾ എനിക്ക് പോലും ദേഹം  വിറയ്ക്കുന്നു ..."

"കിട്ടാൻപോകുന്ന പണത്തേക്കാളും.. പാർട്ടിക്കാർക്കിടയിലെ സ്‌ഥാനം ..നേതാക്കളുടെ അഭിനന്ദനം ... ഇതൊക്കെ ആലോചിച്ചപ്പോൾ അന്ന് കൂട്ടുകാരൻ എന്നതിനേക്കാൾ നീ എനിക്ക് എതിർ പാർട്ടിയിലെ ഒരു ശല്യം മാത്രമായി തോന്നിപ്പോയി..."ഒരു നിമിഷം ജയകൃഷ്ണൻ എന്തോ ആലോചിച്ചു നിർത്തി..

"അപ്പൊ അങ്ങനെ തോന്നി...  പക്ഷേ പിറ്റേന്ന്  മുതൽ നിന്നെയോർത്തു നീറി നീറിയാണ് ഞാൻ കഴിഞ്ഞത്.നിന്റെ അമ്മയുടെയും ഭാര്യയുടെയും കരച്ചിൽ ...അത് മറ്റുള്ളവർ പറഞ്ഞു അറിഞ്ഞപ്പോൾ ...ആത്മഹത്യ ചെയ്താലോ എന്ന് പോലും തോന്നി ...എന്തായാലും അതിന്റെ ആവശ്യം വന്നില്ല ..നമ്മുടെ കൂട്ടുകാരൻ ബിനീഷും  നിന്റെ കുറെ പാർട്ടിക്കാരും  കൂടി വന്നു ഇന്നലെ എനിക്കുള്ള ടിക്കറ്റും തന്നു....എന്റെ ദേഹത്തു അവരും  വെട്ടി അമ്പത്തൊന്ന് ...ആ സമയത്തു ..അളിയാ ..നിന്റെ മുഖമായിരിന്നു എന്റെ മുന്നിൽ  "

ഒരു വിതുമ്പലോടെ സംസാരം  നിർത്തിയ ജയകൃഷ്ണൻ തുടർന്നു ..."ഇപ്പൊ എന്നെയും വീട്ടുകാരെയുമോർത്ത്  അവനും കരയാൻ തുടങ്ങിക്കാണും....എന്നെ വെട്ടാൻ അവനു കിട്ടിയ ആരോഗ്യത്തിൽ എന്റെ അമ്മ വിളമ്പിയ ആഹാരം കൂടി  ഉണ്ടായിരുന്നല്ലോ..."

അവന്റെ   കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീരിൽ നിറഞ്ഞതു നിസ്സഹായതയോ നിരാശയോ എന്നറിയില്ല പക്ഷേ അത് ഫസലിനും  ഉള്ളു പിടയുന്നതായിരുന്നു..പെട്ടെന്ന്  ഒരു ഞെട്ടലോടെ..വിഹ്വലതയോടെ  അവൻ  പിറകിലേക്ക് തിരിഞ്ഞു നോക്കി..ആ ആൾക്കൂട്ടത്തിൽ ബിനീഷിന്റെ മുഖം അവൻ തിരഞ്ഞു.ഹാവൂ അവൻ ഇത് വരെ എത്തിയിട്ടില്ല ... അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ആകെയുള്ള ആശ്രയം അവനാണ്.

"ഇന്നലെ വരെ നമ്മൾ ഫൈസലും  ജയകൃഷ്ണനുമായിരുന്നു. ഇന്ന് നമ്മൾ രക്തസാക്ഷിയും ബലിദാനിയും...നിനക്ക് വേണ്ടി ബക്കറ്റു പിരിവ് അവിടെ തകൃതിയായി നടക്കുന്നുണ്ട് ....ഇനി എന്റെ പേര് പറഞ്ഞു ഞങ്ങടെ ലോക്കൽ നേതാക്കൾക്ക് കേന്ദ്ര നേതാക്കളോട് വില പേശി വിഹിതം വാങ്ങണം ...ഞങ്ങൾക്ക് പിരിവു തരാൻ നാട്ടുകാർക്ക് ഇപ്പോഴും മടിയാണല്ലോ."ജയകൃഷ്ണന്റെ വാക്കുകൾ ഫൈസലിനെ ചിന്തയിൽ നിന്നുണർത്തി.

ഹാ ..എന്തായാലും നിന്റെ  സഖാവ് ഗൾഫിലെ കടമൊക്കെ തീർത്തു എന്നാ കേൾക്കുന്നത് .നേതാവും മക്കളും ഒക്കെ ഇന്ന് ദുബായിൽ അടിച്ചു പൊളിക്കുന്നുണ്ട്.എന്റെ  നേതാവ് ഇനി കറങ്ങാനുള്ള പുതിയ സ്‌ഥലം തിരക്കി ഗ്ലോബ് തിരിച്ചുകൊണ്ടിരിക്കുന്നു.എന്നാലും ..അതിലൊരു പങ്കു നമ്മുടെ പേരിലുള്ള പണപ്പിരിവിൽ നിന്നായിരിക്കും എന്ന് ആലോചിക്കുമ്പോൾ....ഇവർക്ക് വേണ്ടിയായിരിന്നല്ലോ അല്ലെങ്കിൽ ഇവർ കാണാൻ വേണ്ടിയായിരുന്നല്ലോ..നമ്മൾ തമ്മിലടിച്ചത്...

"ഈ തിരിച്ചറിവ് കഴിഞ്ഞയാഴ്ച നമുക്ക് രണ്ടുപേർക്കുമുണ്ടായിരുന്നെങ്കിൽ വീട്ടുകാരെയും നാട്ടുകാരെയും വിട്ട്  ഇന്ന് എങ്ങോട്ടെന്നറിയാത്ത ഈ യാത്രയ്ക്ക് ഊഴം കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു".നിരാശയോടെ ഫൈസൽ പറഞ്ഞു നിർത്തി .




കുറച്ചു സമയത്തിന് ശേഷം ......


ഒടുവിൽ രണ്ടുപേരും ആ വാഹനത്തിൽ  അടുത്തടുത്ത സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു .പെട്ടെന്ന് ..അടുത്ത് വന്നിരുന്ന ആളെ കണ്ടു രണ്ടു പേരും ഞെട്ടി ..തങ്ങളുടെ ആത്മാർത്ഥ സുഹൃത്തായിരുന്ന  സുലൈമാൻ  ..

ഡാ ... സുലൈമാനെ ...

ഐ ആം നോ സുലൈമാൻ...ഐ ആം ജിഹാദി ...അൽ ജിഹാദി..

നീ... സിറിയയിൽ ആട് മേയ്‌ച്ചു  ജീവിക്കാൻ പോയതല്ലേ... 

ഡാ ഫൈസലേ .....ആ ഉസ്താദ് എന്നെ  ചതിച്ചതാ ..സിറിയയിലേക്കെന്നും പറഞ്ഞു ആദ്യം ഉഗാണ്ടയിലേക്കാ  കൊണ്ട് പോയത്. പിന്നെ അവിടെ വച്ച് പരിചയപ്പെട്ട വേറൊരു ഉസ്താദ് പറഞ്ഞു  ...ഭൂമിയിൽ ആട് മേയ്ച്ചു  നടക്കുന്നതിലും നല്ലത് സ്വർഗ്ഗത്തിലെത്തി ഹൂറിമാരോടൊത്തു ജീവിക്കുന്നതാണെന്ന് ...അങ്ങനെ ഞാൻ  അഫ്ഗാൻ വഴി   ബോബെയിലെത്തി... ഒരു ബോംബും പൊട്ടിച്ചു  ഇപ്പൊ ഇവിടെയുമെത്തി ..ഇനി സ്വർഗത്തിൽ  നല്ല അടിപൊളി  ജീവിതം ജീവിക്കണം ..പരലോക ജീവിതത്തിൽ മദ്യപ്പുഴയിൽ ഞാൻ നീരാടും...

അല്ല സുലൈമാനെ ....ഇതൊക്കെ നിനക്ക് ഹറാമല്ലെ....

അതൊക്കെ ഒൺലി ഇൻ ഇഹലോകജീവിതം...പരലോകത്തു ഒരു ഹറാമും ഇല്ല ...ഹാ..

"ഓ ഇവന്റെ മണ്ടത്തരം ഇതുവരെ മാറിയില്ലേ ...."രക്തസാക്ഷി ബലിദാനിയുടെ ചെവിയിൽ പിറുപിറുത്തു .

"ഉവ്വാ... അവനെക്കാൾ ബുദ്ധിമാന്മാരായതുകൊണ്ടാണല്ലോ നമ്മൾ രണ്ടുപേരും അവന്റെ തൊട്ടടുത്ത് തന്നെ വന്നിരിക്കുന്നത്..." ബലിദാനിയുടെ മറുപടി കേട്ട് ഇരുവരും പൊട്ടിച്ചിരിച്ചു.

അങ്ങനെ ഭൂമിയിൽ മറ്റൊരിടത്തു അവരുടെ കുടുംബങ്ങൾ.. കണ്ണീരോടെ... മറ്റുള്ളവരുടെ ദയവിൽ... ജീവിതത്തെ നോക്കി പകച്ചു നിൽക്കുമ്പോൾ.. പുതിയ ജന്മത്തിലേക്കോ പുതിയലോകത്തിലേക്കോ എന്നറിയാതെ ബലിദാനിയും രക്തസാക്ഷിയും  ജിഹാദിയും ഒരുമിച്ച് അവരുടെ  യാത്ര തുടങ്ങി ....






Sunday, September 29, 2013

ശുനകന്റെ ലവ് ജിഹാദ്

നിലാവ് തെളിഞ്ഞു നിന്ന രാത്രിയിൽ തെരുവോരത്തെ ചവറ്റുകൂനക്കരികിൽ തൊട്ടുരുമ്മിയിരിക്കുകയായിരുന്നു ജിമ്മിയും ആമിനയും. "ജിമ്മീ   എന്റെ ഏതു ഭാഗമാണ് നിനക്കേറ്റവും ഇഷ്ടം?" ന്യു ജെനറേഷൻ കാമുകിയുടെ  ചോദ്യം കേട്ട് അവൻ ഒന്നു ഞെട്ടി .മനസ്സില് വന്ന ഉത്തരം വിഴുങ്ങി അവൻ പറഞ്ഞു."പ്രിയേ ..ഉച്ചിഷ്ടം   മണ്ണിട്ട്‌ മൂടാനും ശരീരം നക്കി വൃത്തിയാക്കാനും  ഉള്ള നിങ്ങളുടെ ശീലമുണ്ടല്ലോ,ഞങ്ങളുടെ ശുനകവർഗ്ഗത്തിൽ ഒറ്റയൊന്നിനുമില്ല .അതാ നിന്നെ എനിക്കിഷ്ടമായത്." ആ ഉത്തരത്തിനു മറുപടിയായി അവൾ തന്റെ വാലു കൊണ്ട് അവനെ സ്നേഹപൂർവ്വം തഴുകുക മാത്രം  ചെയ്തു. 

                    അപ്പോൾ അവരെച്ചുറ്റി ആ ചവറ്റുകൂനയ്ക്കു ചുറ്റും   മാത്രം കാണുന്ന ഒരു കാറ്റ് വട്ടം കറങ്ങുന്നുണ്ടായിരുന്നു,കൂടെ മദ്യശാലയ്ക്കടുത്തു നിന്ന് വന്ന കുറച്ചു ശ്വാനന്മാരും .അതിൽ നേതാവെന്നു തോന്നിച്ചവൻ  മുരണ്ടു. "നമ്മുടെ സമുദായത്തിലെ പയ്യനെ വശീകരിച്ചു കൊണ്ട് പോകുവാൻ ആ പൂച്ചകൾ മനപ്പൂർവം അയച്ചിരിക്കുകയാ അവളെ .പകരം വീട്ടിയില്ലെങ്കിൽ നമ്മൾ പട്ടികളാണെന്നു പറഞ്ഞിട്ട് കാര്യമില്ല"കേട്ട് നിന്ന പട്ടികൾ ആവേശപൂർവ്വം ഓരിയിട്ടു.എല്ലാവരും ഒരുമിച്ചു ആ കമിതാക്കളുടെ മുകളിൽ ചാടിവീണു. 
                                       കുടുംബശ്രീക്കാർ സർക്കാരിനെതിരെ സമരത്തിലായിരുന്നതിനാൽ   അഞ്ചാറു പട്ടികൾ കടിച്ചു കീറിയ ആ പൂച്ചയുടെ ശരീരം ദിവസങ്ങളോളം ആ ചവറ്റു കൂനയിൽ കിടന്നു.അവൾക്കു വേണ്ടി ഹർത്താല്   നടത്താനും മെഴുകുതിരി കത്തിക്കാനും ആരുമുണ്ടായിരുന്നില്ല. .പൂച്ചകൾക്ക് ഫേസ് ബുക്കിൽ പോസ്റ്റിട്ടു   പ്രതിഷേധിക്കാനും അറിയില്ലായിരുന്നല്ലോ.... 

Thursday, August 29, 2013

സംഘികളേ.. സുടാപ്പികളേ.. ഫേസ്ബുക്ക് വിളിക്കുന്നു!.

 
        നവ മാധ്യമങ്ങളുടെയും ഇന്റർനെറ്റ്‌ ലഭ്യതയുടെയും വികാസത്തോടെ നമ്മുടെ ശ്രേഷ്ട ഭാഷ മലയാളത്തിനു ലഭിച്ച ചില പുതിയ പദങ്ങളാണ് സംഘി ,സുടാപ്പി,കമ്മി തുടങ്ങിയവ.കുറച്ചുനാൾ മുൻപ് പുറത്തുവന്ന ചെത്ത്,അടിപൊളി ,പോലെ നിരുപദ്രവകാരികളല്ല ഈ വാക്കുകൾ.സൈബർ ലോകത്ത് കൂടി മത പ്രചരണം നടത്തുന്ന മൂത്ത പണ്ഡിതന്മാർ സ്വയം എടുത്തണിയുന്നതും എതിരാളിക്ക് ചാർത്തിക്കൊടുക്കുന്നതുമായ വിശേഷണങ്ങൾ ആണ് ഇവ.എന്നാൽ സ്വന്തം മതത്തിന്റെ സംരക്ഷകരാണെന്നു സ്വയം കരുതുന്ന ഇവർ വാസ്തവത്തിൽ അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ മതസ്പർദ്ധ വളര്ത്തുകയാണ് എന്നതാണ് വാസ്തവം .അന്യ മതങ്ങളുടെ ഏതെങ്കിലും നേതാക്കൾ അവരുടെ യോഗത്തിൽ പ്രസംഗിച്ച വാചകങ്ങളോ അവരുടെ മുഖ പത്രങ്ങളിൽ വരുന്ന വാർത്തകളോചുരണ്ടി പൊതു വേദിയിൽ ഉന്നയിച്ചു വമ്പൻ ചർച്ച നടത്തുക എന്നതാണ് ഇവരുടെ പ്രധാന സൈബർ മതപ്രവർത്തനം.  അതോടു കൂടി തങ്ങൾക്കു ശത്രുവായി സങ്കൽപ്പിക്കാൻ പുതിയ  ആളുകളെക്കൂടി വിശ്വാസികൾക്ക് നല്കുന്നു.ശത്രുതാപരമല്ലാതെ സഹിഷ്ണുതയോടെയുള്ള വാർത്തകൾ ഒരിക്കലും ഇവരുടെ കണ്ണിൽപ്പെടാറില്ല എന്ന് തോന്നും.നിരന്തരമുള്ള പോസ്റ്റുകൾ കാണുമ്പോൾ.

ആദ്യകാലങ്ങളിൽ മതപരമായ പോസ്റ്റുകളെന്നത് വിശേഷ ദിവസങ്ങളിലെ ആശംസകളായും വചനങ്ങളായും അങ്ങേയറ്റം 'ഫോട്ടോഷോപ്പ്' വഴിയുള്ള അത്ഭുത ചിത്രങ്ങളും മാത്രമായിരുന്നു.പക്ഷേ ഇപ്പോൾ ഫേസ്ബുക്കിന്റെ  സ്വാതന്ത്ര്യം മനസ്സിലാക്കിയ മത തീവ്രവാദികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സമാനമനസ്ക്കരെ  തെരഞ്ഞെടുക്കാനും സംഘടിപ്പിക്കാനും   ഉപ യോഗിക്കുന്നത് കൂടാതെ സാധാരണ വിശ്വാസികളും ദൈവത്തോട്(?) സംവദിക്കാനുള്ള മാധ്യമമായി ഇതിനെ ഉപയോഗിക്കുന്നതാണ് വിചിത്രം .തങ്ങളുടെ മതത്തിൽപ്പെട്ടവർ ഇവിടെയും അവിടെയും പീഡിപ്പിക്കപ്പെടുന്നു ...ആ മതം ഭീകരവാദികളുടെതാണ്..അവരെ സൂക്ഷിക്കണം...അതാ ചിലർ മതം മാറ്റാൻ ഇറങ്ങിയിരിക്കുന്നു...നമ്മുടെ ദൈവത്തെ അതാ മറ്റവന്മാർ കളിയാക്കുന്നു..ഇതൊക്കെയായി പിന്നീടുള്ള വെളിപാടുകൾ.ഇപ്പോൾ അതും കടന്നു മറ്റു മതങ്ങളുടെ ആചാരങ്ങളെയും ചിഹ്നങ്ങളെയും വെറുതെ കളിയാക്കുക അതുവഴി  പ്രകോപനം സൃഷ്ടിക്കുക   എന്ന നിലയിലെക്കെത്തിയിരിക്കുന്നു.ഇതെല്ലാം സ്വന്തം ദൈവത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാവിയിലെ സ്വർഗരാജ്യം ഉറപ്പു വരുത്താനുമാണെന്നതാണ്  തമാശ .എന്നാൽ മതങ്ങളുടെ വലിപ്പച്ചെറു പ്പങ്ങളെക്കുറിച്ചു വാചാലരാകുന്ന ഇവർ സ്വന്തം മതത്തിന്റെ മുല്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഒരു വരിയോ ലേഖനമോ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നില്ല .
                                     ഒരു ഹിന്ദുവിന്  അവന്റെ മതത്തിലെ ദൈവസങ്കൽപ്പത്തെക്കുറിച്ച്, അല്ലെങ്കിൽ വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും നല്കുന്ന വിജ്ഞാനം, പൊതു സമൂഹത്തിനു മുന്നിലവതരിപ്പിച്ചു അവരിൽ ആ മതത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിയും.അതുപോലെ ഒരു മുസ്ലിമിനു തന്റെ വിശുദ്ധ ഗ്രന്ഥത്തിലെ ആശയങ്ങളും വിശദീകരണങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇത്തരം മാധ്യമങ്ങൾ ഉപയോഗിക്കാം.ഇത്തരം കാര്യങ്ങൾ തെറ്റില്ലാതെ വിശദീകരിക്കണമെങ്കിൽ ശരിയായ രീതിയിൽ നേടിയ അറിവ് സ്വന്തം മതത്തെക്കുറിച്ച് ഉണ്ടായിരിക്കണമല്ലോ?ഇതിനു മെനക്കെടാൻ വയ്യാത്ത മതവാദികളാണ് മുസ്ലിമിന്റെ താടിയും തൊപ്പിയും ബുർഖയുമൊക്കെ അലട്ടുന്ന ഹിന്ദുവായും ഹിന്ദുവിന്റെ  വിഗ്രഹാരാധനയും കുറിയും ശിവലിംഗവുമൊക്കെ  ബുദ്ധിമുട്ടായി തോന്നുന്ന മുസ്ലിമായുമൊക്കെ  ഫെസ്ബുക്കിലും മറ്റും അവതരിക്കുന്നത്.പരസ്പരം ബാധിക്കാത്ത മതനിഷ്ടകളെ എന്തിനിവർ പരിഹസിക്കാൻ മാത്രം എതിർക്കുന്നു?എന്നാൽ ഏതെങ്കിലും മതത്തിൽപ്പെട്ടവർ അതതു മതങ്ങളിലെ അനാചാരങ്ങളെ എതിർത്താൽ അവർ സന്ഘി ചാരൻ ,സുടാപ്പി ചാരൻ,ഉത്തിവാദി,കമ്മി ...എന്തെല്ലാം വിശേഷണങ്ങൾ.

അസഹിഷ്ണുത മുഖമുദ്രയാക്കിയ ഇന്നത്തെ സമൂഹത്തിൽ മതാന്ധത ബാധിച്ച കുറുക്കന്മാർക്ക് അല്പജ്ഞാനികളായ വിശ്വാസികളെ എങ്ങനെയും ഉപയോഗിക്കാൻ കഴിയും എന്നത് പല കലാപങ്ങളുടെയും കാരണങ്ങൾ തിരയുമ്പോൾ മനസ്സിലാക്കാം..തെറ്റിദ്ധാരണ പരത്താൻ മാത്രം മാധ്യമങ്ങളെ ഉപയോഗിക്കുന്നവരിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാൻ കഴിയുക അതതു മതങ്ങളിലെ അറിവുള്ളവർക്ക് മാത്രമാണ്.ആദ്യം സ്വന്തം മതത്തിലേയും മറ്റു മതങ്ങളിലെയും നന്മകളെ ഒരു പോലെ അംഗീകരിക്കാനും പോരായ്മകൾക്കെതിരെ സമചിത്തതയോടെ പ്രതികരിക്കാനും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുമായിരിക്കണം ആചാര്യന്മാർ പഠിപ്പിക്കേണ്ടത്.എല്ലാ മതങ്ങളുടെയും ദൈവം ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും മറ്റുള്ളവരെ നശിപ്പിക്കാൻ പറയുന്ന ഒരു അധമനല്ല തന്റെ ദൈവമെന്നെങ്കിലും വിശ്വാസികൾക്ക് ബോധ്യപ്പെട്ടിരുന്നെങ്കിൽ.....    

Tuesday, July 17, 2012

ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും

           വിദേശങ്ങളിലേക്ക് കുടിയേറി നരകയാതനകള്‍ സഹിച്ചു നാടിനും വീടിനും വേണ്ടി സ്വന്തം ജീവിതം മറന്ന അനവധി പ്രവാസജീവിതങ്ങള്‍ കേരളത്തിന്‍റെ എഴുതപ്പെടാതെ പോയ ചരിത്രങ്ങളാണ്.മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ഭാഷപോലുമറിയാതെ തൊഴിലുടമയുടെ ആട്ടും തുപ്പും ക്രൂരതയും അനുഭവിച്ച ഒരു തലമുറയുടെ പിന്മുറക്കാര്‍ക്ക് ഇപ്പോള്‍ അവിടത്തെ മാറിയ തൊഴില്‍ സാഹചര്യം-തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ശക്തമായ നിയമങ്ങളുടെ സംരക്ഷണം - തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.ഈ മാറ്റത്തിന് കാരണമായത്‌ അവകാശ സമരങ്ങളോ പണിമുടക്കുകളോ അല്ല, സ്വന്തം സമ്പദ് വ്യവസ്ഥയില്‍ ഈ തൊഴിലാളികളുടെ പ്രാധാന്യം മനസ്സിലാക്കിയ അവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും നിയമങ്ങള്‍ നിര്‍മ്മിച്ച്‌ നടപ്പിലാക്കാനുള്ള അവരുടെ ഇച്ഛാശക്തിയും മാത്രമാണ്.അതുപോലെതന്നെ ദൃശ്യമാധ്യമങ്ങളുടെ വരവോടെ സ്വര്‍ണ്ണ ചെയിനും കൂളിംഗ് ഗ്ലാസ്സും ടേപ്പ് റിക്കാര്‍ഡറുമായി വര്‍ഷങ്ങള്‍ക്കിടെ പറന്നിറങ്ങുന്ന പ്രവാസിയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കിയ നാട്ടുകാര്‍ ഇന്ന് അവന്, അയക്കുന്ന ദിര്‍ഹത്തിന്‍റെ വിലയ്ക്കനുസരിച്ചുള്ള  വലിപ്പം  മാത്രമേ നല്കുന്നൂമുള്ളൂ.എങ്കിലും രൂപയുടെ മൂല്യമിടിയുമ്പോള്‍ കടം വാങ്ങിയെങ്കിലും അവന്‍ 'തള്ളി'വിടുന്ന പണം വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാഹനങ്ങളും മുന്തിയ ഭക്ഷണ ശീലങ്ങളുമായി ബന്ധുക്കള്‍ ആഘോഷിച്ചു തീര്‍ക്കുമ്പോള്‍, പ്രവാസം ഒരു തുടര്‍ക്കഥയായി,ജീവിതത്തിന്‍റെ നല്ലഭാഗം മണല്‍ക്കാടുകളില്‍ ഹോമിക്കേണ്ടി വരുന്ന പതിനായിരങ്ങള്‍ ഇന്നും ഗള്‍ഫ്‌ നാടുകളിലുണ്ട്.

വിദേശത്തേക്ക് വിമാനം കയറുന്ന മലയാളിയുടെ അതേ സ്വപ്നങ്ങളുമായി കേരളത്തിലേക്ക് കുടിയേറുന്ന എണ്ണം ഇന്ന് വളരെയധികം കൂടിയിട്ടുണ്ട്.സ്വന്തം നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൂലി എന്ന വാഗ്ദാനം തന്നെയാണ് ഈ 'മിനി ഗള്‍ഫും' അവര്‍ക്ക് നല്‍കുന്നത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ എഴുപതുകളിലെ ഗള്‍ഫിലെ മലയാളികളുടെ അവസ്ഥയ്ക്ക് സമാനമാണ് ഇന്ന് ഉത്തരേന്ത്യയില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നേരിടേണ്ടിവരുന്നത്.മണിക്കൂറുകള്‍ക്കു വിലയില്ലാത്ത ജോലിസമയവും  പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൌകര്യങ്ങളില്ലാത്ത താമസസ്ഥലവും  മുതലാളിമാരുടെയും ഇടനിലക്കാരുടെയും ചൂഷണവും പീഡനവും എല്ലാം സമാനം.അന്ന് അപരിഷ്കൃതരായ അറബികള്‍ക്കിടയിലേക്കാണ് മലയാളികള്‍ എത്തപ്പെട്ടതെങ്കില്‍ ,അവകാശസമരങ്ങളുടെയും സോഷ്യലിസത്തിന്‍റെയും നാടായ കേരളം എന്ന വികസിത ഭൂവിലെ പരിഷ്കൃതരെന്നു സ്വയം ഭാവിക്കുന്ന സമൂഹത്തിലേക്കാണ് ഈ അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തപ്പെടുന്നത് .അവര്‍ക്കു നേരെയുണ്ടാകുന്ന ക്രൂരതകള്‍ക്ക് എതിരെ ശബ്ദിക്കാന്‍ ഇവിടെ ഒരു തൊഴിലാളി പ്രസ്ഥാനവും മുന്നിട്ടിറങ്ങുന്നതായി കാണുന്നില്ല.ജോലി മറ്റുള്ളവര്‍ ചെയ്യട്ടെ ..കൂലി നമ്മള്‍ വാങ്ങാം .. എന്ന ശീലവും കണക്കുകൂട്ടലുമാകാം ഇതിനു പിന്നില്‍. 

                 പ്രവാസത്തിന്‍റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ ഒരു സമൂഹം പക്ഷേ വിദേശത്ത് നിന്നും റബ്ബറില്‍ നിന്നും കിട്ടുന്ന 'അനര്‍ഹമായ' സമ്പാദ്യത്തില്‍ വളര്‍ന്ന് ഉപഭോഗ സംസ്കാരത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും  പ്രതിരൂപങ്ങളായി മാറുകയാണിന്നു കേരളത്തില്‍...  ..ഇവര്‍ക്ക് കുപ്പി തുറന്നു കിട്ടിയ അടിമഭൂതങ്ങളാണ് ഈ മറുനാടന്‍ തൊഴിലാളികള്‍... മനുഷ്യരെന്ന പരിഗണനയെങ്കിലും ഇവര്‍ക്ക് നല്‍കാന്‍ മടിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ഈ അപരിഷ്കൃത തൊഴിലാളി സമൂഹം നമ്മുടെ നാട്ടിലുണ്ടാക്കിയേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചാണ്.തിരിച്ചറിയല്‍ രേഖകളുടെ അഭാവവും നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഇവരെ എത്തിക്കുന്നത് കുറ്റകൃത്യങ്ങളുടെ മേഖലയിലേക്കാകും. വിസയും പാസ്പോര്‍ട്ടും ഒന്നും ബാധകമല്ലാത്തതിനാല്‍ എന്തും ചെയ്തു എങ്ങനെയും തിരിച്ചു പോകാന്‍ ഇവര്‍ക്ക് കഴിയും.മോഷണം ബലാല്‍സംഗം എന്നീ മേഖലകളില്‍ ഇവരില്‍ ചിലര്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു.നമ്മുടെ രാഷ്ട്രീയ ശിങ്കങ്ങളുടെ ശിക്ഷണം കിട്ടിയാല്‍ ഇനി ക്വട്ടേഷന്‍ പരിപാടി കൂടി പഠിച്ചെടുത്തേക്കും.  ഇത്തരം അരാജകത്വത്തിലേക്ക് നമ്മുടെ നാട് വഴുതി വീഴാതിരിക്കാന്‍ ഈ തൊഴിലാളികള്‍ക്ക് ആധികാരികമായ തിരിച്ചറിയല്‍ രേഖയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും നിര്‍ബന്ധമാക്കേണ്ടത് ഭരണകൂടങ്ങളുടെ പ്രധാന ചുമതലയാണ്.ഇന്നത്തെ കേരളത്തിന്‍റെ സാമൂഹ്യാവസ്ഥയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രയത്നമില്ലാതെ ഇവിടത്തെ നോക്കുകൂലിക്കാരെക്കൊണ്ടുമാത്രം വികസനം എത്തിക്കാം എന്നത് വ്യാമോഹം മാത്രമാണ്.

വാല്‍ക്കഷ്ണം:ആടുജീവിതവും ഗദ്ദാമയുമൊക്കെ കേരളീയ പശ്ചാത്തലത്തില്‍ ഏതെങ്കിലും ബംഗാളികള്‍ എഴുതുന്ന കാലം വിദൂരമല്ല.

Monday, June 25, 2012

പുതിയ പുതിയ രുദ്രാക്ഷ മാഹാത്മ്യങ്ങള്‍



                       ജാതിവ്യവസ്ഥയും അനാചാരങ്ങളും കണ്ടു ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിളിച്ചത് ഭ്രാന്താലയമെന്നായിരുന്നു.ശ്രീ നാരായണഗുരുവും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടും നയിച്ച സാമൂഹ്യപരിഷ്കര്‍ത്തന പ്രസ്ഥാനം വക്കം അബ്ദുള്‍ഖാദര്‍ മൌലവിയും മന്നത്ത് പദ്മനാഭനും ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരും ത്യാഗപൂര്‍ണ്ണമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ആ ദുഷ്പ്പേര് ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു.പക്ഷെ പതിറ്റാണ്ടുകള്‍ക്കിപ്പുറം 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളം വീണ്ടും ജാതിമത ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്‍മേഘത്താല്‍ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു.അറിവിന്‍റെയും  ചിന്താശേഷിയുടെയും പ്രകാശം മറഞ്ഞുകൊണ്ടിരിക്കുന്നു എന്ന സത്യം സമ്പൂര്‍ണ്ണ 'സാച്ചരതയും ' ഉയര്‍ന്ന ജീവിത നിലവാരവും അവകാശപ്പെടുന്ന ഒരു സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല.രാഷ്ട്രീയത്തെയും മതങ്ങളെയും നയിക്കുന്ന  നവലിബറല്‍  നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരുപോലെ പങ്കുണ്ട്.മത രാഷ്ട്രീയ തത്വങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ വളച്ചൊടിച്ചു പ്രചരിപ്പിക്കുക എന്നതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

                    സഞ്ജയന്‍റെ  'രുദ്രാക്ഷ മാഹാത്മ്യം ' എന്ന കഥ വായിക്കാത്ത മലയാളികള്‍  ചുരുക്കമായിരിക്കും.വെറുതെ കിട്ടിയ രുദ്രാക്ഷത്തെ അത്ഭുത സിദ്ധിയുള്ളതെന്നു പരസ്യം ചെയ്തു വിറ്റു പണക്കാരായ രണ്ടു പേരുടെ കഥ പറഞ്ഞ ആ മഹാന്‍റെ  ദീര്‍ഘദര്‍ശിത്വം ഇന്നും പ്രസക്തമാകുന്നു.'മതമില്ലാത്ത ജീവന്' സംഭവിച്ച ദുരവസ്ഥ ഈ കഥയ്ക്ക്‌ വരാതിരുന്നത് അന്നത്തെ കേരളീയരുടെ മാനസികാരോഗ്യം വെളിപ്പെടുത്തുന്നുവെന്നത് ഒരു പ്രധാന കാര്യമാണ്.ഇതൊക്കെ പഠിച്ചു വളര്‍ന്ന ഒരു തലമുറയാണ് ഇന്ന് വലം പിരി ശംഖും ഏലസ്സും രുദ്രാക്ഷവും (!)വാങ്ങാന്‍ മത്സരിക്കുന്നത്,ടെലി മാര്‍ക്കെറ്റിങ്ങിലും  പത്രപ്പരസ്യത്തിലും വീണു പോകാന്‍ മാത്രം സാമാന്യ ബോധം ഇല്ലാത്തവരായി മാറിയിരിക്കുന്നത്.ചാത്തന്‍ സേവ മുതല്‍ അറബി മാന്ത്രികം വരെ പരസ്യം നല്‍കി ഇരകളെ കാത്തിരിക്കുകയാണ്.ലൈംഗികോത്തേജന മരുന്നുകള്‍ പോലെ ഇവയുടെയും ആശ്വാസം അബദ്ധം പറ്റിയവര്‍ പുറത്തുപറയില്ല എന്നതു തന്നെ.ഇത്തരം തട്ടിപ്പുകാരുടെ മറ്റൊരു രൂപമാണ് ആള്‍ദൈവങ്ങളും പ്രവാചകന്മാരും സുവിശേഷകന്മാരുമായി വിലസുന്ന ചിലര്‍.ബിസിനസ്സിലും മറ്റും പൊളിഞ്ഞു കുത്തുപാളയെടുത്ത സായിപ്പന്മ്മാരെ വിസയെടുത്ത് കൊണ്ടുവന്ന് ശിഷ്യന്മാരാക്കി കാട്ടി ഈ  ദൈവങ്ങള്‍ ഇന്റര്‍നാഷണല്‍ പ്രസ്ഥാനങ്ങളായി സ്വയം പ്രഖ്യാപിക്കപ്പെടുകയാണ്.ഇവറ്റകളുടെ ശിഷ്യന്മാരായി ഇതുവരെ തൊലിവെളുത്തവന്മാരല്ലാതെ കറുത്ത വിദേശികളെ കണ്ടിട്ടുണ്ടോ? .തോക്ക് സ്വാമിയും സന്തോഷ്മാധവനും നിത്യാനന്ദയുമൊക്കെ പിടിയിലായിട്ടും അവരുടെ ശിഷ്യന്മ്മാരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല.വിശുദ്ധ ഗ്രന്ഥ ങ്ങളിലെയും പുരാണങ്ങളിലെയും കഥകളും യോഗയും എടുത്താണ് ഇവര്‍ കച്ചവടത്തിനിറങ്ങിയിരിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ അപാരമായ അറിവുള്ള  ധാരാളം പേരുള്ള നമ്മുടെ നാട്ടില്‍ ആള്‍ക്കൂട്ടം തട്ടിപ്പുകാരിലേക്ക് മാത്രം അടുക്കുന്നത് 'ദൈവാംശം','അനുഗ്രഹം' തുടങ്ങിയ പ്രലോഭനങ്ങള്‍ കൊണ്ട് മാത്രമല്ലേ?
                 
                       പുരാണ സീരിയലുകള്‍ വന്നതോടു കൂടി ദൈവ ഭയം കുറഞ്ഞത്‌ കൊണ്ടാണോ(ദൈവങ്ങളുടെ തമ്മിലടിയും കുശുമ്പും കുന്നായ്മയുമാണല്ലോ അവയുടെ പ്രമേയം.)അതോ ആധുനികരെന്ന മനോഭാവം മുതലെടുക്കാനാണോ എന്നറിയില്ല ഇപ്പോള്‍ തട്ടിപ്പുകാര്‍ മതവും ശാസ്ത്രവും  കൂട്ടിക്കുഴച്ചാണ് പ്രയോഗം.അന്തരീക്ഷത്തിലൂടെ വരുന്ന 'കോസ്മിക്' കിരണങ്ങളെ 'ആഗിരണം' ചെയ്തു 'ഊര്‍ജം' നല്‍കുന്ന വിവിധയിനം രത്നക്കല്ലുകളാണ് ഇന്ന് ജൂവലറികളുടെ പ്രധാന വരുമാനമാര്‍ഗം. ഒന്ന് വാങ്ങിയുപയോഗിച്ചാല്‍ പിന്നെ വെച്ചടിവെച്ചടി കേറ്റമായിരിക്കും(കച്ചവടക്കാരന്..അല്ല പിന്നെ...)അഥവാ ഇനം തെറ്റിയെങ്ങാനും രത്നം ധരിച്ചാല്‍ അവന്‍റെ കാര്യം കട്ടപ്പൊക(അവനു അങ്ങനെ തന്നെ വേണം).വിപരീതഫലമുണ്ടാകുമത്രേ!(ഇതാണ് രണ്ടു മുഴം നീട്ടിയുള്ള ഏറു .ഫലം കിട്ടിയില്ലെങ്കില്‍ പറയാന്‍ കാരണം കിട്ടിയല്ലോ).സ്വര്‍ണ്ണം ഏതെങ്കിലും കിരണങ്ങളെ 'ആഗിരണം' ചെയ്യുന്നതായി അറിയാത്തത് കൊണ്ടാവും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പ്രത്യേക ദിവസം തന്നെ അവതരിച്ചിരിക്കുന്നത്. അക്ഷയ ത്രിതീയ!ഏറ്റവും കൂടുതല്‍ പരസ്യം കിട്ടുന്ന കാര്യമായതിനാല്‍ മാധ്യമങ്ങള്‍ക്കും വളരെ സന്തോഷം.

                    റിയല്‍എസ്റ്റേറ്റ് വ്യവസായം കേരളത്തില്‍ തഴച്ചു വളര്‍ന്നപ്പോള്‍ പൊടിതട്ടിയെടുക്കപ്പെട്ട ഒരു  ശാസ്ത്രമാണ് 'വാസ്തു'.നല്ല വിലയുള്ള വീടോ വസ്തുവോ വിലയില്ലാത്തതാക്കാനും വീട്ടുകാരെ ഓടിക്കാനും പ്രേതബാധയെക്കാള്‍  ഇപ്പോള്‍ ഉപയോഗിക്കുന്നത് വാസ്തു ദോഷം എന്ന പുതിയ തന്ത്രമാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാത്തവരില്ല.അതിനു കാരണം വര്‍ഷങ്ങളായി തങ്ങള്‍ സുഖമായി താമസിച്ചുവന്ന വീടാണെന്നു 'വാസ്തു വിദഗ്ധര്‍' പറഞ്ഞു തരുമ്പോള്‍ വീട്ടുകാര്‍ക്ക് കിട്ടുന്ന 'ആശ്വാസം' പറഞ്ഞറിയിക്കാന്‍ പറ്റില്ല.പിന്നെ തങ്ങളുടെ വീടാകും അവരുടെ പ്രധാന ശത്രു.പൊളിച്ചുപണിയുക,വില്‍ക്കുക എന്നിങ്ങനെയാകും പ്രതികാര നടപടികള്‍.പ്രതികാരം നടത്തി പുതിയ ലാവണം കണ്ടെത്തുമ്പോഴേക്കും പുതിയ പ്രശ്നങ്ങള്‍ വന്നിരിക്കും എന്നത് വേറെ കാര്യം.ഭൂമിശാസ്ത്രപരമായി കാറ്റും വെളിച്ചവും വെള്ളവും ലഭിക്കുന്ന രീതിയിലുള്ള കെട്ടിട നിര്‍മ്മാണം മാത്രമാണ് വാസ്തു ശാസ്ത്ര തത്വം എന്നത് സൌകര്യപൂര്‍വ്വം മറക്കപ്പെടുന്നു,ഇവിടെ പോസിറ്റീവ് എനെര്‍ജിയും കോസ്മിക് കിരണങ്ങളും തിരുകിക്കയറ്റി ദോഷങ്ങള്‍ വര്‍ണ്ണിക്കുകയാണ് ആധുനിക വിശ്വകര്‍മ്മാക്കള്‍.

                    ഉദാരവല്‍ക്കരണത്തിന്‍റെ  ഇക്കാലത്ത് മതങ്ങളും പുതിയ കമ്പോളങ്ങള്‍ തേടുകയാണ്.മകരജ്യോതി എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട തട്ടിപ്പ് പുറത്തായിട്ടും അത്ഭുതത്തോടെ കുന്നിന്മുകളിലേക്ക് പ്രവഹിക്കുന്ന ജനലക്ഷങ്ങളും (ശബരിമല ദര്‍ശനത്തിനു പോകുന്നവരെയല്ല ഉദ്ദേശിച്ചത്)തുറന്നു വച്ചിരിക്കുന്ന ചാനല്‍ ലൈവുകളും സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ പേരില്‍ എന്ത് തട്ടിപ്പും നടത്താം എന്നല്ലേ?മുംബെയില്‍ കുരിശില്‍ നിന്ന് ജലപ്രവാഹമെന്ന പേരില്‍ പണപ്പിരിവ് നടത്തിയവര്‍ അത് കാപ്പിലരി ആക്ഷന്‍ എന്ന ശാസ്ത്ര പ്രതിഭാസമെന്നു തെളിയിച്ച വ്യക്തിയെ മതനിന്ദ ആരോപിച്ചു ജയിലിലടപ്പിക്കാനാണ് ശ്രമിച്ചത്.ഇതിനെതിരെ പ്രതികരിച്ചു 'നരകത്തില്‍ പോകാന്‍' ഒരു വിശ്വാസിക്കും ധൈര്യമില്ലല്ലോ?ഈ നാട്ടില്‍ത്തന്നെ ഒരു മാന്യദേഹം ഒരു 'മുടി'യുമായി തന്‍റെ സാമ്പത്തിക ദൌത്യം വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ട് ലോകം ചുറ്റുന്നു. ഇന്റര്‍നെറ്റും ഫേസ്ബുക്കും വ്യാപകമായ ഇക്കാലത്ത് മതപ്രചാരണങ്ങള്‍ക്ക് പുതിയ പുതിയ രീതികളാണ് ഇവര്‍ പ്രയോഗിക്കുന്നത്.പണ്ട് പത്രത്തില്‍ വന്നിരുന്ന "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ:വി.യൂദാസ്ലീഹായെ ... "എന്ന് തുടങ്ങുന്ന പരസ്യങ്ങളും "ഇത് ചുരുട്ടിക്കൂട്ടിക്കളഞ്ഞ ഗോപാലനെ ആന ചവിട്ടിക്കൂട്ടി .അത് കൊണ്ട്  നൂറു കോപ്പിയെടുത്ത്..."എന്ന നോട്ടീസുകളും ഓര്‍മ്മയില്ലേ?ഇന്ന് സ്ഥിതി മാറി.ദൈവങ്ങള്‍ തക്കാളിയിലും ഉരുളക്കിഴങ്ങിലും നേരിട്ടിറങ്ങി പരസ്യപ്രവര്‍ത്തനം നടത്തുകയാണ്(അറ്റ്ലസ് രാമചന്ദ്രനെ ആണ് ദൈവങ്ങള്‍ മാതൃകയാക്കിയിരിക്കുന്നത്‌ എന്ന് തോന്നുന്നു.പരസ്യചെലവ് കുറയ്ക്കാമല്ലോ.പിന്നെ അഡോബ് ഫോട്ടോഷോപ്പിനും നന്ദി) ഫേസ്ബുക്കില്‍ ലേഡീസ് പ്രൊഫൈല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും കിട്ടുന്നത് ഇത്തരം പോസ്ടുകള്‍ക്കാണെന്നതാണ് വാസ്തവം(വെറുതെ കിട്ടുന്ന അനുഗ്രഹമല്ലേ അങ്ങ് വാങ്ങിയേക്കാം അല്ലേ?).ഭാവിയില്‍ ദൈവങ്ങള്‍ സ്വന്തമായി ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അനുഗ്രഹം ലൈക്കുകളായി അയച്ചുകൊടുക്കുന്ന കാലം വരുമായിരിക്കും.

                      ഇവിടെ ഏറ്റവും ചിന്തനീയമായ വസ്തുത ജീവിക്കാന്‍ വകയുള്ള ഇടത്തരക്കാരും ബിസിനസ് രാഷ്ട്രീയ കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പണക്കാരുമാണ്‌ ഈ തട്ടിപ്പുകളിലും വിശ്വാസങ്ങളിലും  എളുപ്പം വീണു പോകുന്നതെന്നതാണ്.അടുത്തു നില്‍ക്കുന്നവനെക്കാള്‍ വലുതാകണമെന്ന അത്യാഗ്രഹവും പണം കാരണമുള്ള മനസമാധാനമില്ലായ്മയുമാണ് ഇവരെ യഥാര്‍ത്ഥത്തില്‍ ഈ ചങ്ങലയിലെ  കണ്ണികളാക്കുന്നത്.അന്നന്നത്തെ അധ്വാനം കൊണ്ട്  ആഹാരം വാങ്ങാന്‍ ശ്രമിക്കുന്ന പാവങ്ങള്‍ കൂടിയാല്‍ ഒരു ലോട്ടറിടിക്കറ്റ് വരെ മാത്രമാണ് എത്തുന്നത്. അപൂര്‍ണ്ണമായ മത പഠനവും ശാസ്ത്ര പഠനവും ഈ ദുരവസ്ഥയുടെ മറ്റു കാരണങ്ങളാണ്.ഇതെല്ലാം അറിയാമെങ്കിലും മതനിഷേധി എന്ന പേര് പതിയാതിരിക്കാന്‍ വേണ്ടി വായടച്ചിരിക്കുന്നവര്‍ സ്വന്തം മതത്തിന്‍റെയും സമൂഹത്തിന്‍റെയും  ശവക്കുഴി തോണ്ടാന്‍ സഹായിക്കുകയാണെന്നോര്‍ക്കുക.

Thursday, June 14, 2012

ദാസനും വിജയനും കണ്ണൂരില്‍




രാജപ്പന്‍ തെങ്ങുംമൂട് ഉദയന്‍റെ കയ്യില്‍ നിന്ന് തട്ടിയെടുത്ത തിരക്കഥ  ഞാന്‍ മോഷ്ടിച്ചെടുത്തതില്‍ നിന്നും  ചില പേജുകള്‍.





സീന്‍ 52
രാത്രി.
വിജയന്‍റെ വീട്.കട്ടിലില്‍ കിടക്കുന്ന ദാസനും വിജയനും (കട്ടില് മാത്രം കാണിക്കുക.വീടിന്‍റെ പടം സ്ക്രീനില്‍ വരാതെ നോക്കണം)

ദാസന്‍:എടാ വിജയാ...

വിജയന്‍:എന്താടാ ദാസാ?

ദാസന്‍:എടാ ..നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?

വിജയന്‍:ഏതു ബുദ്ധി ?

ദാസന്‍:ഇതുപോലെ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്ന ബുദ്ധി!

വിജയന്‍:ദാസാ..ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനെ..
ഇനി നമുക്കാ തടി സുനിയേം അന്ധേരി കോരയേം വിളിച്ചു ഒരു പാര്‍ട്ടി കൊടുക്കണം ..

ദാസന്‍:പിന്നേ ..കോരേടെ മോടെ കല്യാണപ്പാര്‍ട്ടിക്ക്  പോയതിന്‍റെ ബഹളം ആ കെളവനും ചാനലുകാരും നിര്‍ത്തിയിട്ടില്ല! ഇനി അവന്മാരെ കണ്ട ഭാവം പോലും വേണ്ട!

വിജയന്‍:എന്നാ വേണ്ട .ഇപ്പൊ ഒരെണ്ണം അല്ലേ തീര്‍ന്നുള്ളൂ ..അത് നാലായി,പത്തായി,നൂറായി,ആയിരമായി...കുലംകുത്തികളില്ലാത്ത ലോകം..ഹോ..നമുക്കങ്ങു സുഖിക്കണം....

ദാസന്‍:ആഹാ..തീര്‍ന്നവന്‍റെ   വീട്ടുകാരുടെ കരച്ചിലു കേള്‍ക്കാന്‍ തന്നെ എന്തൊരു  സുഖം...എന്തൊരു സംഗീതാത്മകം..ആഹാ..

വിജയന്‍:ഐശ്വര്യത്തിന്‍റെ സൈറന്‍ മുഴങ്ങുന്നത് പോലുണ്ട്.അല്ലേ?
ദാസന്‍:ഈശ്വരാ രക്ഷിക്കണേ...

വിജയന്‍:പതുക്കെപ്പറ..നമുക്ക് ഈശ്വരനൊന്നും ഇല്ലെന്നറിയില്ലേ?


പെട്ടന്ന് വെളിച്ചം അണയുന്നു.സ്ക്രീനില്‍ ഇരുട്ട് മാത്രം..എന്തോ തട്ടിവീഴുന്ന ശബ്ദം.

ദാസന്‍:ശ്ശെ ...പവര്‍ക്കട്ടിന്റെ സമയത്ത് മാത്രം വരുന്ന ആ കള്ളിപ്പൂച്ച എത്തിയിട്ടുണ്ട്.




സീന്‍ 53
പകല്‍
ഓഫീസ് റൂം
ഓഫീസിലിരുന്നു ടിവി കാണുന്ന ദാസനും വിജയനും.ടിവിയില്‍ വാര്ത്താവായനക്കാരന്‍റെ  കഥകളി.

"പ്രധാന വാര്‍ത്തകള്‍..ചന്ദ്രന്‍ വധക്കേസില്‍ മുഖ്യ പ്രതി തടി സുനിയും അന്ധേരി കോരയും പിടിയില്‍.ഗൂഡാലോചനയുടെ ചുരുളഴിയുന്നു...ദാസനും വിജയനും പോലിസ് നിരീക്ഷണത്തില്‍...."

(പേടിച്ചരണ്ട ദാസന്‍റെ മുഖം ക്ലോസപ്പില്‍ .ഒരു നിമിഷം നിശബ്ധത.ക്യാമറ വീണ്ടും ടിവിയിലെക്കെത്തുമ്പോള്‍ പരസ്യം)

"സണ്ണീ ...എനിക്കെന്തെങ്കിലും പുളിയുള്ളത് തിന്നാന്‍ തോന്നുന്നു..."

ദേഷ്യത്തോടെ ടിവി ഓഫ്‌ ചെയ്യുന്ന വിജയന്‍: അവളുടെ ഒരു പുളി തീറ്റി..മനുഷ്യനിവിടെ തീ തിന്നു കൊണ്ടിരിക്കുമ്പോഴാ....ഡാ ദാസാ ..നീയല്ലേ പറഞ്ഞത് ആരും പിടിക്കില്ല എന്ന്? ഇപ്പൊ എന്തായി?

ദാസനും ദേഷ്യത്തില്‍:നീയല്ലേ അന്ന് സി ബി ഐ ക്കാരോട് പറഞ്ഞത് ഇവിടെ മാത്രമല്ല പിടി അങ്ങ്  ടെല്ലീലുമൊണ്ടെന്നു?ടെല്ലീം ബംഗാളും പോയിട്ട് തോട്ടുമുക്കില്‍പ്പോലും പിടിയില്ലെന്നു ഇപ്പോഴാ മനസ്സിലായത്‌.അച്ചു അമ്മാവന്‍ അന്നേ പറഞ്ഞതാ..നിന്‍റെ കൂടെ കൂടിയാല്‍ ചൊമന്നവനും നാറുമെന്ന്‌.!

വിജയന്‍: ഡാ...ഡാ..നീയത്രയ്ക്ക്  ചൂടാവണ്ട...എന്തായാലും നീ വെറും ലോക്കല്‍ കമ്മിറ്റിയും ഞാന്‍ പീബിയുമാ..അത് മറക്കണ്ട!...നികൃഷ്ട ജീവീ..കുലംകുത്തീ....

ദാസന്‍ :പീബീന്നു വച്ചാല്‍ ഇങ്ങേരെ പോക്കറ്റിലല്ലേ ..(പിറുപിറുക്കുന്നു)പ്രകാശം പരത്തുന്നവനേ...... അങ്ങനെ മണിയാശാനും പണിയായി.എന്തൊക്കെയായിരുന്നു..വെടിവെച്ചുകൊന്നു..കുത്തിക്കൊന്നു...തല്ലിക്കൊന്നു...ഹോ.

വിജയന്‍:എടാ ദാസാ..നമുക്കീ നാടുവിട്ടാലോ?

ദാസന്‍:എങ്ങോട്ട്?


വിജയന്‍:മലപ്പൊറത്തെക്ക്‌ ...അവിടെ നമുക്കൊരാളുണ്ട്....പണ്ട് ക്യാനഡാ യിലേക്ക് വിസ ശരിയാക്കിത്തന്ന കുഞ്ഞാപ്പ.



സീന്‍ 54
തിരയൊഴിഞ്ഞ കടല്‍തീരം...ഒരു ബക്കറ്റിലെ വെള്ളം മാത്രം അലയടിച്ചുകൊണ്ടിരിക്കുന്നു.അതില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ നിന്നും ക്യാമറ ദൂരേക്ക്‌ നോക്കി നില്‍ക്കുന്ന ദാസനെയും വിജയനെയും ഫോക്കസ് ചെയ്യുന്നു.അവരുടെ അടുത്തേക്ക് വരുന്ന കുഞ്ഞാപ്പ.

കുഞ്ഞാപ്പ :ബാലകൃഷ്ണാ ...കൊച്ചുകള്ളാ..

വിജയന്‍(അമ്പരപ്പോടെ):ഇത് ഞാനാ...വിജയന്‍.

കുഞ്ഞാപ്പ:യ്യോ..ഇതെന്‍റെയൊരു സ്ഥിരം ഡയലോഗാണ് പുള്ളേ...ന്താ  ഇന്‍റെ..പ്രശ്നം?മലപ്പൊറത്തെക്ക്‌  വരണം.. ല്ലേ? ദേ ..ആ കാണുന്നത് കാലിഫോര്ണിയെലേക്ക് ചരക്കു കേറ്റാന്‍പോന്ന ഉരുവാണ്‌. നിങ്ങക്ക് രണ്ടാക്കും വേണ്ടി വേണങ്കില് ഞമ്മളിത് മലപ്പൊറം കടപ്പൊറം വഴി തിരിച്ചുവിടാം...

അടുത്ത് കെട്ടിയിട്ടിരിക്കുന്ന കൊതുമ്പു വള്ളത്തിലേക്ക്‌ ക്യാമറ തിരിക്കുക.(നിര്‍മ്മാതാവേ കപ്പല് കാണിക്കണമെങ്കില്‍ ചെലവു കൂടും പറഞ്ഞേക്കാം)

ദാസന്‍:ഉമ്മന്‍ പോലീസിന്‍റെ കയ്യില്‍പെട്ടാലോ?  

കുഞ്ഞാപ്പ:അതിനു പോലീസിന്‍റെ  മൂക്കിനകത്തേക്കല്ലാലോ..നിങ്ങള് പോണത്.പോലീസും കില്ലിസ്സും ഇല്ലാത്ത ഒരുപാട് കടപ്പൊറം മലപ്പൊറത്തൊണ്ട്.അത് കുഞ്ഞാപ്പൂനു നല്ലപോലറിയാം. ങ്ങളൊരൊറ്റക്കാര്യം ചെയ്‌താല്‍ മതി.വെള്ളത്തോപ്പീം പച്ച ബെല്‍റ്റും കരുതണം .കരപറ്റ്യാലൊടന്‍ വെള്ള ബനിയന്റേം ലുങ്കീടേം കൂടെ അതെടുത്തിട്ടോളീന്‍.പിന്നെ അത്യാവശ്യം ചെല വാക്കുകള് ഞാനിപ്പം പഠിപ്പിച്ചു തരാം..ഒന്നൂല്യാ...അസലാമു അലൈക്കും....വലൈക്കും ഉസലാം...

ദാസന്‍:ഇയ്യാള് നമ്മളെ വലയ്ക്കുമോ?

കുഞ്ഞാപ്പ: ല്ലെടാ ശെയ്ത്താനേ ...ആരേലും ചോയ്ച്ചാല് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..കുഞ്ഞാപ്പൂ കാ ദോസ്ത് ..എന്ന് പറഞ്ഞാ മതി ..ബാക്കിയൊക്കെ ഞമ്മളേറ്റു.പിന്നെ അവിടെച്ചെന്നു ഐസ്ക്രീം ..ചാക്ക്..റൌഫ് .എന്നൊന്നും മിണ്ടിയേക്കല്ല് ...അതൊക്കെ മുട്ടന്‍ ചീത്തവാക്കുകളാ...

വിജയന്‍:അപ്പൊ എല്ലാം പറഞ്ഞപോലെ കുഞ്ഞാപ്പാ ...

ദാസന്‍:കുഞ്ഞാപ്പ ഞമ്മടെ ദൈവാ ...കുഞ്ഞാപ്പ ഞമ്മടെ ദൈവാ ..

കണ്ണു തുടച്ചു നില്‍ക്കുന്ന കുഞ്ഞാപ്പുവിന്‍റെ അടുത്തേക്ക് വരുന്ന  ഐസ്ക്രീം വില്‍പനക്കാരന്‍റെ അവസ്ഥ പ്രേക്ഷകനിലേക്ക് വിട്ടുകൊണ്ടു
കൊതുമ്പു വള്ളത്തിലേറി തുഴഞ്ഞു പോകുന്ന ദാസന്‍റെയും വിജയന്‍റെയും പിന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന ചുവന്ന സൂര്യനിലേക്കു ക്യാമറ പതുക്കെ തിരിയുമ്പോള്‍ എഴുതിക്കാണിക്കണം "ശുഭം"

(നിര്‍മ്മാതാവിന്‍റെ കയ്യില്‍ കാശ് ബാക്കിയുണ്ടെങ്കില്‍  
മലപ്പുറത്ത്‌ ഇറങ്ങുന്ന ദാസനെ നായിക കല്യാണം  കഴിക്കുന്നതായി തിരുവനന്തപുരത്തെക്കൊരു ക്ലൈമാക്സും വിജയനെ കല്യാണം കഴിക്കുന്നതായി കണ്ണൂരേക്കൊരു  ക്ലൈമാക്സും കടല് നീന്തി വന്നു കുഞ്ഞാപ്പ കെട്ടുന്നതായി മലപ്പുറത്തേക്കൊരു  ക്ലൈമാക്സും എടുത്തു വച്ചാല്‍ നന്നായിരിക്കും.)

Monday, June 11, 2012

സ്ഥലത്തെ പ്രധാന പരോപകാരികള്‍

                   ചാനലുകാരും രാഷ്ട്രീയക്കാരും ചേര്‍ന്നവതരിപ്പിച്ച നെയ്യാറ്റിന്‍കര റിയാലിറ്റി ഷോ അവസാനിച്ചു.ശെല്‍വരാജ് എന്ന പുതിയ സൂപ്പര്‍സ്റ്റാറിന്‍റെ  (പ്രിഥ്വിരാജ് ക്ഷമിക്കുക ഇതു മറ്റൊരു സുപ്പര്‍സ്റ്റാര്‍ രാജ് ആണ്) ഉദയം കണ്ട ഈ ഷോയുടെ ഫലം പതിനഞ്ചാം തീയതി വരുമ്പോള്‍  അഴിമതി നടത്താനുള്ള പുതിയ അവസരവും MLA  ക്വാര്‍ട്ടേഴ്സില്‍ ഒരു ഫ്ലാറ്റും സമ്മാനമായിക്കിട്ടുന്നതാര്‍ക്കെന്ന കാര്യവും എലിമിനേഷന്‍ റൌണ്ടില്‍ പുറത്തായ ജനങ്ങള്‍ക്ക്‌ കാണാം .എന്തിനാണ് നമ്മള്‍ വോട്ടു ചെയ്യേണ്ടതെന്ന ചോദ്യത്തിനു രാഷ്ട്രീയക്കാരില്‍ നിന്ന് കിട്ടിയ ഉത്തരം കാലുമാറ്റത്തിനും വഞ്ചനക്കുമെതിരെ,കൊലപാതകരാഷ്ട്രീയത്തിനെതിരെ,ഭൂരിപക്ഷ സമുദായത്തിന്മേലുള്ള  പീഡനത്തിനെതിരെ എന്നിങ്ങനെയായിരുന്നു.ഈ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിളിടപെട്ടു നിയമസഭയില്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുത്തു നാടിനു നന്മ ചെയ്യുന്ന ഒരു ജനപ്രതിനിധിയെ തരാം എന്ന് ആരും പറഞ്ഞില്ല.ഉത്സവത്തിനു അമ്പലത്തിലും പള്ളിയിലും പോകുന്ന ആവേശത്തില്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് വോട്ടു ചെയ്തു മടങ്ങിയ പൊതുജനവും ഇത്തരം ചോദ്യോത്തരങ്ങള്‍ക്കു സമയം കണ്ടെത്തിയതായി തോന്നുന്നില്ല.അല്ലെങ്കില്‍ ഏതവന്‍  ജയിച്ചാലും കഞ്ഞി കുടിച്ചു കഴിയണമെങ്കില്‍ സ്വയം അധ്വാനിച്ചു വക കണ്ടെത്തണമെന്ന തിരിച്ചറിവാകാം കാരണം.



               ചന്ദ്രശേഖരന്‍ വധം ഒരു രാഷ്ട്രീയ ക്രൂരതയായി ചര്‍ച്ച ചെയ്ത സമൂഹത്തിലേക്കാണ് വണ്‍..  ടൂ... ത്രീ ...പതിമൂന്ന്‌ എന്നു പറഞ്ഞു മണിയാശാന്‍റെ കടന്നുവരവ്.ബാറ്റ്മാന്‍ സീരീസില്‍ ഹീത്ത് ലെട്ജെര്‍ അനശ്വരമാക്കിയ വില്ലന്‍ ജോക്കറിനെപ്പോലെ പാര്‍ട്ടിക്കാരെയും ചാനലുകാരെയും ഞെട്ടിച്ചു ആശാന്‍റെ നാക്ക് വ്യതിചലിച്ചപ്പോള്‍ സഹായ സഹകരണ കൊലപാതകങ്ങളുടെ പുതിയ പഴയ കഥകളാണ് പുറത്തു വന്നത്.ചാനലുകള്‍ ഇവിടെ അവതരിക്കുന്നതിനു മുന്‍പേ മണ്മറഞ്ഞ അഞ്ചേരി ബേബിയും ബാലുവും നാല്‍പ്പാടി വാസുവും ജയകൃഷ്ണന്‍ മാഷുമൊക്കെ ശവമാടം പൊളിച്ചിറങ്ങി ഇടതന്‍റെയും വലതന്‍റെയും താമരക്കാരുടെയുമൊക്കെ ഉറക്കം കെടുത്താനിറങ്ങിയിരിക്കുകയാണ്.എങ്കിലും മാധ്യമങ്ങള്‍ എത്രനാള്‍ പ്രധാന വാര്‍ത്തയാക്കും എന്നതനുസരിച്ചിരിക്കും ഇവരുടെയൊക്കെ പുതിയ ജീവിതം.അല്ലെങ്കില്‍,കണ്ടാല്‍ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവര്‍ക്ക് ചാണ്ടിച്ചന്‍റെ  താറാവുകറിയും കുഞ്ഞാപ്പയുടെ ബിരിയാണിയും കഴിച്ചു ഒരു അത്താഴപ്പാര്‍ട്ടിയിലൂടെ മുക്കിക്കളയാവുന്ന ചെറിയ പ്രശ്നം മാത്രമാണ് ഈ ശവക്കുഴി തോണ്ടല്‍ .


 
ഇപ്പോള്‍ മണിക്കെതിരെ പ്രസംഗത്തിന്‍റെ  പേരില്‍ കേസെടുത്ത പോലീസ്സ് തന്നെയാണ് ജഡ്ജി കൈക്കൂലി വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സുധാകരനെതിരെയും കേസെടുത്തത്.എന്നിട്ടെന്തായി?ഒരു സഖാവും അതിനെക്കുറിച്ചു ഇപ്പോള്‍ സൂചിപ്പിക്കുന്നതു പോലും ഇല്ല .തെരഞ്ഞെടുപ്പു കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മറ്റു ചില പ്രതിഭാസങ്ങളാണ് ലാവലിന്‍,ഐസ്ക്രീം,റൌഫ് തുടങ്ങിയവ.കയ്യാമം വച്ച് നടത്തപ്പെടും എന്ന് പറഞ്ഞവര്‍ അധികാര സ്ഥാനങ്ങളില്‍ തുടരുകയും കയ്യാമം വയ്പ്പിക്കും എന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ കയ്യാമത്തിനരികെയുമായതും  പരോപകാരത്തിന്‍റെ  മറ്റൊരു ഉദാഹരണമല്ലേ?മൂന്നാറിലും മതികെട്ടാന്‍ മലയിലുമൊക്കെ നൂറുകണക്കിന് ഏക്കര്‍ സ്ഥലം വെട്ടിപ്പിടിച്ച മലയോര കൊണ്ഗ്രസ്സുകാര്‍ക്കും മണിയന്മാര്‍ക്കുമൊക്കെ വിഷമം വയനാട്ടിലെ രണ്ടരയേക്കറിനെക്കുറി ച്ചാണ്.നിയമത്തിന്‍റെ ബുള്‍ഡോസ്സറു മായിറങ്ങുമെന്നു പറഞ്ഞ തിരുവഞ്ജൂരിന്‍റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് പറയേണ്ടി വരുന്നു.
                സ്കൂളും കോളേജും കോഴ്സുമെല്ലാം വാരിക്കോരി നല്‍കി സമുദായ നേതാക്കള്‍ക്ക് കച്ചവടം നടത്താന്‍ സഹായം ചെയ്യുന്നതില്‍  റബ്ബും റബ്ബര്‍ ജോസഫും പോളിറ്റ് ബേബിയുമൊക്കെ ഒരു പോലെ മത്സരിക്കുകയായിരുന്നല്ലോ. പരോപകാരത്തിന്‍റെ  എളമരം ചാണ്ടി കഥകള്‍ പറയുന്ന ടൈറ്റാനിയത്തിലെ അഴിമതിക്കും ഇന്നെന്തു സംഭവിച്ചു.അവിടെ ദ്രവിച്ചു കൊണ്ടിരിക്കുന്ന യന്ത്രസാമഗ്രികള്‍ ജനാധിപത്യത്തിന്‍റെ നാണക്കേടായി നമുക്ക് മുന്‍പില്‍ നില്‍ക്കുന്നു.അച്ചുമ്മാനും ഐസ്സക്കും അന്നുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ടു മുഖ്യമന്ത്രി ക്കുപ്പായം തുന്നിച്ച  ചെന്നിത്തലയോ വോട്ടിട്ട് ഇവരെയൊക്കെ ജയിപ്പിച്ചുവിട്ട പോതുജനമാണോ വിഡ്ഢിയായതെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.അഴിമതി കാട്ടി ജയിലു കണ്ട ഒരു പിള്ളേച്ചന്‍ രക്തത്തില്‍ ഇരുമ്പു കൂടുന്ന  ഒരു മഹാരോഗം പിടിപെട്ടു ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ സുഖമായി നമുക്കിടയില്‍ വിലസുന്നതും ഈ പരസഹായ ക്കമ്മിറ്റികള്‍ നമുക്ക് കാട്ടിത്തന്നു.(അദ്ദേഹത്തിന്റെ രക്തത്തിലെ ഇരുമ്പു കൊണ്ടാണ് പൂജപ്പുരയിലെ കമ്പികളുണ്ടാക്കിയതെന്നും പറയാന്‍പറ്റാത്തിടത്ത് കേറ്റാന്‍ പറ്റിയ പാരകള്‍ പണിയാന്‍ ആ ഇരുമ്പ് പഷ്ടാനെന്നും ചില ദ്രോഹികള്‍ പറഞ്ഞു നടക്കുന്നുണ്ട് കേട്ടോ).

                സ്വന്തം ജോലിയോട് ആത്മാര്‍ഥതയുള്ള ചില ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും ഉള്ളതു കൊണ്ട് ഭരണയന്ത്രം പതുക്കെയാണെങ്കിലും തിരിഞ്ഞുകൊണ്ടെയിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് ജനസമ്പര്‍ക്കം എന്ന റിയാലിറ്റി ഷോ നടത്തി ജനങ്ങളെ പറ്റിക്കാമെന്ന മുഖ്യന്‍റെയും കൂട്ടരുടെയും തന്ത്രത്തിന് എത്രനാള്‍ ആയുസ്സുണ്ടാകും.ഇതുവരെ തുടങ്ങാത്ത ബുള്ളറ്റ് ട്രെയിനിന്‍റെയും അതിവേഗ പാതയുടെയും പടം കാണിച്ചു വാര്‍ഷികപരസ്യം മിനിട്ടിനു മിനിട്ടിനു നല്‍കുന്നത് ജനങ്ങളെ പറ്റിക്കാനോ അതോ ചാനലുകാര്‍ക്ക് വരുമാനമുണ്ടാക്കിക്കൊടുക്കാനുള്ള പുതിയ പരസഹായ പ്രവര്‍ത്തനമാണോ  എന്നു നമ്മളാണ് ചിന്തിക്കേണ്ടത് .കാരണം പൊതുജനം കഴുതയെന്നു പറയുന്നത് ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നാണ്!
Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...